Sunday 14 February 2010

ആറുവരി കവിത

സുമംഗലി ടീച്ചറുടെ ഇരുവശത്തേക്കും
ചീകി ഒതുക്കിയ നെറുകയില്‍
കുങ്കുമം നീട്ടി വരച്ച പോലെ,
നീളത്തില്‍ ചെമ്മണ്ണ്‍ വരച്ച
പാതക്കിരുവശമാനെന്റെ നാട്!
തെക്ക് വടക്ക് വിചാരമില്ലാത്ത
ഒരൊറ്റ വികാരമായിരുന്നു ഗ്രാമം.
ഒരാപത്തു മണത്താല്‍,
ഒരപശബ്ധം കേട്ടാല്‍,
ഒന്നുറെക്കെ വിളിച്ചാല്‍ ഗ്രാമം
മുഴുവന്‍ വീട്ടില്‍ ഇരമ്പിഎത്തും...

കല്യാണത്തിനും
കണ്ണോക്കിനും
കുടിയിരുപ്പിനും
പന്തലിട്ടു വെച്ച് വിളമ്പി
പാത്രവും കഴുകി വെച്ചേ ഗ്രാമം തിരിച്ചു പോകൂ.

വൈകുന്നേരത്തെ കട്ടന്‍ ചായക്ക്
മാധവി ചേച്ചി കൊണ്ട് വരുന്ന
അയ്യപ്പ വിളക്കും പേറും പോരുകളും
ചൂടോടെ ഉണ്ടാവും.
ഹസ്സനിക്കയുടെ മോന്തിക്ക്‌ മുറുക്കി ചുവന്ന ബീഡി മണക്കുന്ന ചുമയിലറിയാം നാട്ടു വിശേഷങ്ങള്‍!

നാട്ടിലെ ഏഷണികള്‍ പകരം തന്ന്‍
വീട്ടിലെ പ്ലാവില മുഴുവന്‍ പറിച്ചെടുക്കും,
പക്ഷെ ഇപ്പോഴാരും വരാറില്ല.
ആറുവരി സര്‍വെയില്‍
മാധവിയെച്ചിയുടെ ഇടവഴികളും
ഹസ്സനിക്കയുടെ പ്ലാവും അളവ് ട്ടേപ്പിലേക്ക് വികസിച്ചു!

പിറ്റേന്ന് നേരം വെളുത്തപ്പോള്‍
നാട് നിറയെ പാലങ്ങള്‍, ഫ്ലൈ ഓവറുകള്‍!
അണ്ടര്‍ പാസ്സും ടോള്‍സ്റ്റേഷനും
ഞങ്ങള്‍ അറിയാതെ ഞങ്ങള്‍ക്ക് ചുറ്റും ഒരു (ജാര) നഗരം വളര്‍ന്നു...

വേലി കെട്ടി സുരക്ഷിതമായ റോഡ്‌ മുറിച്ചു കടന്നു ഒരു പട്ടിയും പിന്നെ വന്നില്ല.
കല്യാണവും
കണ്ണോക്കും
കുടിയിരുപ്പും ഞങ്ങള്‍ ഒറ്റക്കനുഭവിച്ചു...

ഹസ്സനിക്കയെ പിന്നെ കണ്ടത് മീസാന്‍ കല്ലിലാണ്...
അയാള്‍ക്കും പ്രായപൂര്‍ത്തിയായ ആടുകള്‍ക്കും
പിന്നെ എന്ത് പറ്റിയാതാന്നെന്ന്റിയില്ല...

പാവം മാധാവിയെട്ടത്തിയുടെ ഊടുവഴികള്‍
ഇപ്പോള്‍ ഫ്ലൈ ഓവറുകള്‍ ആണ്..
എന്തറിയാനും അറിയിക്കാനുമിപ്പോള്‍ ടോള്‍ കൊടുക്കണം!
തെക്ക് വടക്ക് അതിവേഗ പാതയില്‍
രാത്രിയോ പകലോ ഉണ്ടായിരുന്നില്ല.
നാട്ടിലെ പള്ളിയും പള്ളിക്കൂടങ്ങളും
പട്ടി പെട്ട ഭലവും
കുളവും കടവുമടക്കമിപ്പോള്‍
ആറു വരി പാതയിലേക്ക് കഴുത് നീട്ടി കിടപ്പാണ്.
നാട്ടില്‍ ബാക്കി വന്ന ചില നന്മകളുമിപ്പോള്‍ അണ്ടര്‍ പാസിനായി കാത്തു കിടപ്പാണ്.

സമരത്തില്‍ തോറ്റു പോയ നാട്ടുകാരോട്
യുദ്ധത്തില്‍ തോല്പ്പിക്കപെട്ട രാജ്യത്തെ പോലെയാണ്
നിങ്ങളുടെ സ്വന്തം ഭരണകൂടങ്ങള്‍ പോലും പരിഗണിക്കുക.
അതുകൊണ്ടായിരിക്കണം
വെള്ളവും വെളിച്ചവും
പണിയും പണിശാലയുമൊന്നും
വന്നില്ലെങ്കിലും
ഇത്രയ്ക്കു വേഗതയില്‍
ഒരാറുവരി പാത നിങ്ങള്‍ക്കിടയിലേക്ക് വരുന്നത്.

രചന, ഫിറോസ്‌ തിരുവത്ര.

No comments:

Post a Comment